കൊല്ലം:പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കാഷ്വാലിറ്റി സംവിധാനം നടപ്പിലാക്കും. കാഷ്വാലിറ്റിയിൽ ശസ്ത്രക്രിയ, ഓർത്തോപീഡിക്, ശിശുരോഗ വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കും.
കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എം.ആർ.ഐ സ്കാൻ സംവിധാനം പുതുതായി ആരംഭിക്കും.
നിലവിലുള്ള സി.ടി. സ്കാൻ സേവനവും 24 മണിക്കൂറും പ്രവർത്തിക്കും. ലാബ് പരിശോധനാ റിപ്പോർട്ടുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
സ്ട്രോക്ക് സംബന്ധമായ അടിയന്തര ചികിത്സയ്ക്കായി 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കും. ഫൊറൻസിക് വിഭാഗത്തിലും ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിലും ആവശ്യമായ ഡോക്ടർമാരെ അനുവദിക്കും. എൻ.സി.ഡി. മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കും.
പുതുതായി അനുവദിച്ച സേവനങ്ങൾ സമയബന്ധിതമായി ആരംഭിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
പുനലൂരിന്റെ ആരോഗ്യരംഗത്ത് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഈ ഇടപെടൽ.
0 Comments